Tuesday, January 17, 2023

ഒരു തോന്നൽ

ഇൻറർനെറ്റിൽ ഒരു കവിത തപ്പിയപ്പോൾ ചെന്നെത്തിപ്പെട്ടത് പണ്ട് ഞാൻ follow ചെയ്തിരുന്ന ഒരു ബ്ലോഗറിന്റെ ബ്ലോഗിലാണ്. അപ്പോഴാണ് എനിക്കും ഒരു കാലത്ത്  ബ്ലോഗ് എന്ന ഒന്ന് ഉണ്ടായിരുന്നു എന്ന ഓര്മയുടെ ചരടിൽ പിടിച്ച് ഞാൻ ടൈം ട്രാവെലിന് തയാറായത്. പാസ്സ്‌വേർഡ് എന്നോ മറന്നു കഴിഞ്ഞിരുന്നു. എന്നാലും ബ്ലോഗ് ഉണ്ടാക്കിയ സമയത് ഉപഗോഗിച്ചിരുന്ന ഇമെയിൽ ഐഡി ഏതാണെന്നും അതിന്റെ പാസ്സ്‌വേർട് എന്താണെന്നും ഓര്മയുണ്ടായിരുന്നതുകൊണ്ട് ഫോർഗോട് പാസ്സ്‌വേർഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു. ജിമെയിലിന്റെ ഇൻബോക്സിൽ സെറ്റ് യുവർ ന്യൂ പാസ്സ്‌വേർഡ് എന്ന നോട്ടിഫിക്കേഷൻ മിന്നി. അങ്ങനെ തിരിച്ചെടുത്ത എന്റെ ബ്ലോഗിൽ ഞാൻ പണ്ടെങ്ങോ എഴുതിയ എന്തൊക്കെയോ ഉണ്ടായിരുന്നു. എന്റെ എഴുത്തിന്റെ ഓര്മ എന്നെ  സുഖകരമായ ഒരു വല്ലായ്മയിൽ ആഴ്ത്തി. വൈകുന്നേരത്തെ വെളിച്ചം പോലെ ദുഖകരമായ ഏതോ ഓര്മയുടെ ചൂണ്ടയിൽ കൊത്തി ചോര കിനിയുന്നു. ഞാൻ തന്നെയാണോ ഇതൊക്കെ എഴുതിയത് എന്നൊരു അത്ഭുതം പൊടിമീനു കണക്കെ മിന്നി മറയുന്നു. ഇത്രയും കാലം എഴുതിയില്ലല്ലോ എന്ന കുറ്റബോധം നീരാളിയായി എന്നെ ഞെരിക്കുന്നു. എന്നാലും ആ വേദന പോലും എത്ര സുഖമുള്ളതാണ് എന്ന അമ്പരപ്പിൽ മുങ്ങിപ്പൊയ്ക്കൊണ്ടിരുന്ന ഞാൻ ജലപ്പരപ്പിലേക് കുതിക്കുന്നു. എന്റെ മേൽ മീൻ ചെതുമ്പലുകൾ, കുഞ്ഞു മീൻ ചിറക്, അടി വയറ്റിൽ വെള്ളി തിളക്കം.. എഴുത്ത് എന്നിൽ തന്നെയുണ്ട് എന്ന് എനിക്ക് തോന്നുന്നു. ഞാൻ ഒരു മീനാണെന്നും. 

ഒരോർമ

മഴവില്ലിന് അത്രയും ചെറിയ ആയുസ്സേ ഉള്ളു എന്ന് അന്നാണ് ഞങ്ങൾക്ക് മനസിലായത്. ഒരുപക്ഷെ അതിന്റെ നൈമിഷികതയായിരിക്കാം അതിനെ അത്രമേൽ ഭംഗിയുള്ളതാക്കുന്നത്. വൈകുനേരം പാടത്ത്  പുല്ലരിയുകയായിരുന്ന അച്ഛൻ ഓടി കിതച്ച് വീട്ടിലേക്കു വരുമ്പോൾ എന്നെയും അനിയനേയും മാറിമാറി വിളിക്കുന്നുണ്ടായിരുന്നു.  വളപ്പിലും മുറ്റത്തുമൊക്കെയായി പാമ്പിനെ ഇടക്ക് കാണാറുള്ളതുകൊണ്ട് എന്തോ അപകടമുണ്ടായി എന്ന് പേടിച്ച് ഞങ്ങൾ എന്താണെന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു, 'വേഗം വാ നല്ല ഒരു മഴവില്ല് ആകാശത്ത്'. വടക്കോറത്ത് ചെരുപ്പുകൾ ഒന്നുമില്ലായിരുന്നു.  ചെരുപ്പ് ഇടാതെ മുറ്റത്തേക്കു ഇറങ്ങാൻ മടിയായി. ഉമ്മറത്ത് നിന്ന് ഞാനും അമ്മയും അനിയനും ചെരുപ്പൊക്കെ എടുത്തു കൊണ്ടുവന്ന്  അതിട്ട് പാടത്തേക്കു ഓടിയപ്പോഴേക്ക് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. മഴവില്ലിന്റെ ഒരു മ പോലും ആകാശത്തു  ഇല്ലാതായി കഴിഞ്ഞിരുന്നു. അച്ഛന്റെ മുഖത്തു നിരാശ. 

"അപ്പഴേ ഞാൻ പറഞ്ഞില്ലേ ചെരുപ്പൊന്നും എടുക്കാൻ പോണ്ട അത് പോവും എന്ന്". 
ഞങ്ങൾക്കും സങ്കടം. മഴവില്ലു കാണാഞ്ഞത് കൊണ്ടല്ല. പക്ഷെ കണ്ടയുടനെ അതൊന്നു നോക്കി ആസ്വദിക്കാൻ പോലും നിൽക്കാതെ ഞങ്ങളെ കാണിക്കാൻ ആവേശത്തോടെ ഓടി വന്നതായിരിക്കണം അച്ഛൻ. ആകാശം പോലെ മങ്ങിയ മുഖത്തോടെ ഞങ്ങൾ കുറച്ച് നേരം കൂടെ പോയ മഴവില്ലു തിരിച്ച് വരുമോ എന്ന് നോക്കി നിന്നു..വെറുതെ. 
മഴവില്ലിന് അത്രയും ചെറിയ ആയുസേ ഉള്ളു എന്ന് അന്നാണ് ഞങ്ങള്ക് മനസിലായത്. 

'ഓർമ ജാലകം'

കുട്ടിമാമൻ മരിച്ചത് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്. ആറു മാസത്തോളം നീണ്ട കീമോതെറാപ്പി സെഷന് ശേഷം ഒരു ദിവസം കുട്ടിമാമൻ പോയി. എല്ലാവരും ഒരുദിവ...