Saturday, August 21, 2010

ഓ.....................ണം

ആഗോളകമ്പോള വല്‍ക്കരണത്തിന്റ ഭാഗമായി പൂക്കള്‍ വാങ്ങി പൂക്കളം തീര്‍ക്കണ്ട എന്നു പറഞ്ഞ മാഷിനോട് ചിലര്‍ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു. മറ്റു ചിലര്‍ പൂക്കള്‍ വാങ്ങാതെ എങ്ങിനെ പൂക്കളം തീര്‍ക്കും എന്ന ആശയക്കുഴപ്പത്തിലായിരുന്നു. ഒടുവിലാണ് എല്ലാവരും ചേര്‍ന്ന് ഈ വര്‍ഷം പൂക്കളം തീര്‍ക്കണ്ട എന്ന നിഗമനത്തിലെത്തിയത്. പിരിച്ചെടുത്ത കാശ് തിരിച്ചേല്‍പ്പിക്കുമ്പോള്‍ ലീഡറുടെ മുഖം ചുവന്നിരുന്നു. പൂക്കളത്തിന്റെ രൂപരേഖകള്‍ അടങ്ങിയ പുസ്തകങ്ങള്‍ പതിയെ ബാഗിനുള്ളിലേയ്ക്ക് പൂഴ്ത്തപ്പെട്ടു. നിലവിളക്കും തിരിയും കൊണ്ടുവരാമെന്നേറ്റവര്‍ എണ്ണ വറ്റിയ ചിരാതുകളെപ്പോലെ കെട്ടടങ്ങി. പട്ടികകള്‍ കൊണ്ട് വേര്‍ തിരിച്ച 10 ബി യിലേയ്ക്കും സി യിലേയ്ക്കും
പൂക്കളമൊരുക്കുന്നതിന്റെ പുറപ്പാടുകള്‍ കാണുവാന്‍ ഞങ്ങള്‍ ഒളിഞ്ഞു നോക്കി. അല്പം അസൂയയോടെ ഞങ്ങളവരെ നോക്കി നിന്നു. പിന്നീട് സ്വന്തം തിരക്കുകളിലേയ്ക്ക് ആവര്‍ത്തന വിരസതയുടെ വിജനമായ മണല്‍ പരപ്പുകളിലേയ്ക്ക് തല പൂഴ്ത്തി.
വൈകുന്നേരംസ്കൂള്‍വിട്ടപ്പോള്‍നാളെ‘ഉണ്ടാകാത്ത‘പൂക്കളത്തെക്കുറിച്ച്ഞാന്‍

വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് നനഞ്ഞ ഇടവഴികളുടെ മതിലരികുകളില്‍ നീല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കന്നതു കണ്ടത്. അടുത്തു ചെന്നു നോക്കി കാക്കപ്പൂവാണെന്ന് ഊഹിച്ചു. അതിന്റെ മിനുത്ത ഇതളുകളില്‍ മഞ്ഞ നിറത്തിലുള്ള പൂമ്പൊടി ചിതറിക്കിടക്കുന്നു. വളരെ പതുക്കെ അവ പറിച്ചെടുത്തു.
വഴി നീളെ റോഡരികുകളില്‍ ചെണ്ടുമല്ലിപ്പൂക്കള്‍ നിരന്നു കഴിഞ്ഞിരുന്നു.

അവയ്ക്കരികില്‍ കറുത്ത പല്ലുകളും ചെമ്പന്‍ മുടിയുമുള്ള തമിഴന്മാര്‍ മലയാളത്തിന്റെ മണ്ണില്‍ അവരുടേതായ സംസ്കാരത്തിന്റെ അല്ലികള്‍ വിതറുവാന്‍ തക്കം പാര്‍ത്തിരുന്നു.മണ്ണില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു പോന്ന സ്വന്തം ഭാഷയുടെയും ജീവിത ശൈലിയുടെയും അടിവേരുകള്‍ അറ്റുപൊകുമ്പൊള്‍ മണ്ണിന്റെ ആഴങ്ങളില്‍ പിത്രുക്കളുടെ കിടപ്പറകളില്‍ നിന്നും മരപ്പട്ടികളുടേതു പോലെ ആരൊ തേങ്ങിക്കരഞ്ഞു. യുഗങ്ങള്‍ക്കു മുമ്പ് ചതിയുടെ കയത്തില്‍ പെട്ട് നനഞ്ഞ മണ്ണിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട നിഷ്കളങ്കമായ ഒരു ആത്മാവിന്റെ നിലവിളികളായിരുന്നുവൊ അത്?
വീടിന്റെ പടിക്കല്‍ എത്തിയപ്പോള്‍ ഒരു വസന്തം മുഴുവന്‍ വഴിമാറിപ്പോയതപോലെ മനസ്സ് ശൂന്യമായിരുന്നു. മുള്‍വേലി കവച്ചുവച്ച് കടന്നപ്പോഴാണ് മുളങ്കമ്പുകളില്‍ പടര്‍ന്നിരുന്ന വള്ളികളില്‍ പൂത്തു നിന്നിരുന്ന പൂക്കളെ കണ്ടത്. ജന്മവാസനയെന്ന വണ്ണം മൂക്ക് അവയോടടുപ്പിച്ചു. നിര്‍വികാരത മാത്രം സമ്മാനിചു കൊണ്ട് അവ ചിണുങ്ങി നിന്നു.
വേലിയരികുകളിലെ പൂക്കള്‍ ചില മനുഷ്യ ജീവിതങ്ങളെ ഓര്‍മിപ്പിച്ചു.ഇറുക്കപ്പെടാതെ,ശുശ്രൂഷിക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ കാലത്തിന്റെ കൈകളില്‍ അവയും വിടരുന്നു......അടരുന്നു.....സൌന്ദര്യവും സുഗന്ധവും ഇല്ലെങ്കിലും അവയും പൂവുകള്‍ തന്നെ. അകലെ മുറ്റത്ത് വാടിയ പവിഴമല്ലികള്‍ ചിതറിക്കിടന്നിരുന്നു.അവയുടെ ഞെട്ടുകള്‍ക്ക് സന്ധ്യയുടെ നിറമാണ്. പണ്ട് പവിഴമല്ലികള്‍ വാഴനാരില്‍ കൊരുത്ത് എന്റെ ദുര്‍ബലമായ മുടിയിഴകള്‍ മറച്ചുകൊണ്ട്
മുത്തശ്ശി മുടിയില്‍ ചൂടിത്തരുമാ‍യിരുന്നു. വാടിവീണ പവിഴമല്ലികള്‍ പരിഭവിച്ചിരുന്നുവൊ?!!
അകലെ കാട്ടുമുല്ലകള്‍വിടരാന്‍ വെമ്പിക്കൊണ്ട് വള്ളിപ്പടര്‍പ്പുകളിലെവിടെയൊ കുരുങ്ങിക്കിടന്നു. തൊടിയില്‍ കാക്കപ്പൂവും കണ്ണാന്തളിയും കണ്ണെഴുതി കാത്തിരുന്നിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ‘ഞങ്ങളെ മറന്നുവൊ?’ എന്ന ഭാവത്തോടെ അവ നിന്നു. കളിക്കൂട്ടുകാരിയുടെ പരിഭവം നിറഞ്ഞ ചോദ്യത്തിനു മുന്നില്‍ തല കുനിച്ച് നില്‍ക്കുന്ന ഒരു തെറ്റുകാരിയെപ്പോലെ ഞാന്‍ പരുങ്ങി. പിടിച്ചു നില്‍ക്കാനാവാതെ പതിയെ ഞാന്‍ പിന്‍ വാങ്ങുമ്പോള്‍ മതിലരികുകളിലെ തൊട്ടാവാടിപ്പൂക്കള്‍ ഇളം കാറ്റിലും ഇളകിക്കൊണ്ട് പങ്കു വയ്ക്കാനാവാത്ത ഏതോ സ്മരണകളില്‍
പുളകിതരായി നിന്നു.

 ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ  നിന്നോട് പറയാൻ ഇരുന്ന വാക്കുകളൊക്കെ  മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും, തരാൻ ഇരുന്ന ചുംബനങ്ങളൊക്കെ ...