Tuesday, May 25, 2010

സഹ്യന്റെ മകന്‍


അവന്‍ തന്റെ ഇത്തിരിപ്പോന്ന കണ്ണുകള്‍ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നട്ടുകൊണ്ട് ചങ്ങലകളില്‍ ബന്ധിതനായി അമ്പലമുറ്റത്തെ നിലാവ് തളം കെട്ടി നിന്ന ആലിന്‍ തറയില്‍ തലയെടുപ്പോടെ നിന്നു. തനിക്കു ചുറ്റും മതിലുകളാണ്. അദിര്‍ശ്യമെങ്കിലും അവഗണിക്കാനാവാത്തവ. സ്വാതന്ത്ര്യത്തിന്റെ അവ്യക്തമായ അഭിലാഷങ്ങള്‍ ഉദ്ദീപിക്കുമ്പോള്‍ അവന്‍ പലപ്പോഴും മുന്നോട്ടയാറുണ്ട്. പക്ഷേ തനിക്കു പിന്നില്‍ വലിയുന്ന ചങ്ങലകള്‍, സ്വാതന്ത്ര്യത്തിന്റെ തീവ്രവും അഗാധവുമായ ആഗ്രഹങ്ങളെ വരിഞ്ഞുകെട്ടും.തനിക്കു ചുവടെയായി മസ്തിഷ്കത്തില്‍ മദ്യത്തന്റെ മത്തേറ്റ് മയങ്ങിക്കിടക്കുന്ന മനുഷ്യര്‍ക്കു നേരെ അവന്റെ കാലുകള്‍ പല തവണ ഉയര്‍ന്നതാണ്. പക്ഷേ അന്നേരം അവന്റെ കണ്ണുകള്‍ ജലര്‍ദ്രമാവും.അകലെആകാശത്തിലെനരച്ചമേഘച്ചീളുകള്‍ക്കിടയിലൂടെ ഉതിര്‍ന്നുവീഴുന്ന വിളി അവനെ സ്പര്‍ശിക്കും. പതിയെ അവന്റെ കണ്ണുകളും തുമ്പിക്കൈയും മേല്പോട്ടുയരും. ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന ചന്ദ്രക്കലയും അതിനുള്ളില്‍ നിന്നു ചിന്നം വിളിക്കുന്ന ഒരമ്മയാനയും അവന്റെ കൊച്ചുകണ്ണുകളില്‍ ഒതുങ്ങി നില്‍ക്കും. അകാലത്തിലെവിടെയോ
അലിഞ്ഞുപോയ ഒരമ്മച്ചൂടിന്റെ നിറമാര്‍ന്ന നക്ഷത്രങ്ങള്‍ അവനിലേക്ക് പൊലിയും. ആവര്‍ത്തന
വിരസതയോടെ അവന്‍ വീണ്ടും ചിന്നം വിളിക്കും....വിളികള്‍ക്കായി കാതോര്‍ക്കും.

Saturday, May 22, 2010

ഉരുളുന്ന ഉപദേശം


അമ്മു മലയാളം നോട്ടുപുസ്തകം അടച്ചു വെച്ചു. ഉരുട്ടിയെഴുതണമെന്ന അമ്മയുടെ വാക്കുകള്‍ക്ക്

കൊച്ചുകൈകള്‍ വഴങ്ങുന്നതേയുള്ളൂ. പിറ്റേന്ന് സ്കൂളില്‍ നിന്ന് പുസ്തകം നിവര്‍ത്തിയപ്പോള്‍ അക്ഷരങ്ങള്‍

കാണാനില്ല. അവ ഉരുണ്ടുവീണതാ താഴെ കിടക്കുന്നു. കൈകളില്‍ ചൂരല്‍ വീണതും അതു

പോലെയഅയിരുന്നു.ഉരുണ്ടു വീണ ഉപദേശത്തിന്റെ കയ്പും നേരെ വീണ ചൂരലിന്റെ മധുരവും നുണയുമ്പോള്‍

അവ തന്നെ നോക്കിച്ചിരിക്കുന്നതു പോലെ....

അമ്മ

ആശുപത്രിയുടെ ചുമരുകളില്‍ നിറയെ വിള്ളലുകളായിരുന്നു. ആ വിടവുകളില്‍ ആരുടെയൊക്കെയോ ദീര്‍ഘനിശ്വാസങ്ങള്‍ ഉറഞ്ഞുകൂടി നിന്നിരുന്നു.
അഛന്റെ ചെറുവിരല്‍ പിടിച്ച് കോണിപ്പടികള്‍ കയറുമ്പോള്‍ ആശുപത്രി മുറികളില്‍ തേങ്ങലുകള്‍ ദു:ഖസാന്ദ്രമായ ഒരു താളം തീര്‍ത്തുകൊണ്ടിരുന്നു.അഛന്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് എന്റെ കൈ പിടിച്ചു.എന്റെ കൈകളിലേക്കും ആ നനവ് പടര്‍ന്നു.
മുന്നില്‍ നീണ്ടു കിടന്ന ഇടനാഴിയുടെ അരികുകളില്‍ ചുവന്ന കസേരകള്‍ നിരന്നു കിടക്കുന്നുണ്ടായിരുന്നു.അതിലൊന്നില്‍ അച്ഛന്‍ ഇരുന്നു.അച്ഛന്റെ മടിയില്‍ ഞാനും.
എതിര്‍വശത്തിരുന്നിരുന്ന ചുവന്ന ഉടുപ്പില്‍ വെളുത്ത പുള്ളികളുള്ള പെണ്‍കുട്ടി വിടര്‍ന്ന കണ്ണുകളോടെ എട്ടുകാലിയുടെ വലയില്‍ പെട്ട പൂമ്പാറ്റയെ നോക്കുകയാണ്. പെട്ടെന്നവളെന്നെ തുറിച്ചു നോക്കി. കീറിയ ട്രൌസര്‍ മുട്ടിനു താഴേയ്ക്ക് വലിച്ചിറക്കിക്കൊണ്ട് ഇടനാഴിയുടെ ഇരുട്ടിലേയ്ക്ക് ഞാന്‍ കണ്ണുകളാഴ്ത്തി.
അച്ഛന്‍ ആശുപത്രിയിലെ പകുതി ചാരിയ വാതില്‍ പതുക്കെ തുറന്നുകൊണ്ട് ഇരുമ്പുകട്ടിലിനരികിലേയ്ക്ക് നീങ്ങി നിന്നു. പാതിയടഞ്ഞ മിഴികളോടെ അമ്മ കട്ടിലില്‍ ചുമരിന്റെ അരികു ചേര്‍ന്ന് കിടക്കുകയായിരുന്നു. അമ്മയുടെ ഉറക്കം പണ്ടും ഇങ്ങനെയാണ്. നീല നിറമുള്ള വലിയ കണ്‍പോളകള്‍ പകുതി തുറന്നുകൊണ്ട് അമ്മ ഉറങ്ങും. ഇല്ലെങ്കില്‍ അടുക്കളയില്‍ ദോശ കരിയും, ഉപ്പേരി അടിയില്‍ പിടിക്കും....
അമ്മ പതുക്കെ കണ്‍പോളകള്‍ തുറന്നു. വിളറി വെളുത്ത നീണ്ട വിരലുകള്‍ കൊണ്ട് എന്നെ ചുറ്റി പിടിചു. അമ്മയുടെ കൈകള്‍ക്ക് മഴയുടെ നനവ്, മഞ്ഞിന്റെ കുളിര്....
കിടക്കയില്‍ നിന്ന് ഞന്‍ ഞെട്ടിയുണര്‍ന്നു.

 ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ  നിന്നോട് പറയാൻ ഇരുന്ന വാക്കുകളൊക്കെ  മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും, തരാൻ ഇരുന്ന ചുംബനങ്ങളൊക്കെ ...